തിരുവനന്തപുരം: നേമത്ത് രാജീവ് ചന്ദ്രശേഖറിന്റെയും കഴക്കൂട്ടത്ത് വി. മുരളീധരന്റെയും വിജയം ഉറപ്പാണെന്ന് ബിജെപി. തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന അവലോകന യോഗത്തിലാണ് നേതാക്കൾ വിജയ പ്രതീക്ഷ പങ്കുവച്ചത്. കാട്ടാക്കട, വട്ടിയൂർകാവ്, ആറ്റിങ്ങൽ, ചാത്തന്നൂർ, മഞ്ചേശ്വരം, പാലക്കാട്, അടക്കം 10 ഇടങ്ങളിൽ അട്ടിമറിക്ക് സാധ്യതയുണ്ട്.
തൂക്ക് സഭ വരുമെന്നും ബിജെപി കറുത്ത കുതിരകളാകുമെന്നും നേതാക്കൾ കണക്കുകൂട്ടുന്നു. നേമത്ത് ന്യൂനപക്ഷ വോട്ടുകൾ വിഭജിച്ചു. നിഷ്പക്ഷ, യുവ വോട്ടുകൾ രാജീവ് ചന്ദ്രശേഖറിന് ലഭിച്ചെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. ശബരിമല വിഷയം ചർച്ചാ വിഷയമായത് കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് എതിരും വി. മുരളീധരന് അനുകൂലവുമായി.
വട്ടിയൂർക്കാവിലെയും കാട്ടാക്കടയിലെയും ഉയർന്ന പോളിംഗ് തങ്ങളെ തുണച്ചു. പാലക്കാട്, ചാത്തന്നൂർ, മണലൂർ പോലുള്ള മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ബിജെപി കണക്കുകൂട്ടുന്നു. വരും ദിവസങ്ങളിൽ ഓരോ മണ്ഡലമെടുത്ത് വിശദമായ ചർച്ച നടത്തുമെന്നും നേതാക്കൾ പറഞ്ഞു.